കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി; പരിഹാസ്യമാണെന്ന് ചുട്ടമറുപടി നൽകി ഇന്ത്യ

Update: 2024-09-28 05:54 GMT

ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം.

ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്കണം എന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന്, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കുന്നതെന്ന് ഭാവിക വ്യക്തമാക്കി.

പാകിസ്ഥാൻ ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്ന് ഭാവിക ചൂണ്ടിക്കാട്ടി. ഇപ്പോൾ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. അതിർത്തികടന്നുള്ള ഭീകരവാദത്തിന് ചുട്ടമറുപടി നൽകുമെന്നും ഇന്ത്യയ്‌ക്കെതിരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ അത് അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്ഥാൻ മനസ്സിലാക്കണമെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. 

Tags:    

Similar News