അദാനിക്ക് എതിരായ അന്വേഷണം സെബി വേഗത്തിൽ പൂർത്തിയാക്കണം ; സുപ്രീംകോടതയിൽ ഹർജി സമർപ്പിച്ച് അഭിഭാഷകൻ

Update: 2024-08-13 08:14 GMT

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി. അദാനിക്കെതിരായ അന്വേഷണം സെബി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി.

അദാനിക്കെതിരെ അന്വേഷണം നടത്തുന്ന സെബിയുടെ ചെയര്‍പേഴ്സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് കേന്ദ്രം കൂട്ടു നിന്നെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യം ശക്തമാക്കുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. സെബി ചെയര്‍പേഴ്സണെ മാറ്റണമെന്ന ആവശ്യത്തോട് ധനമന്ത്രാലയം പ്രതികരിച്ചില്ല.

സംഭവത്തോട് സെബിയും ആരോപണവിധേയയായ ചെയര്‍ പേഴ്സണ്‍ മാധബി ബൂച്ചും പ്രതികരിച്ചു കഴിഞ്ഞെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് ധനകാര്യമന്ത്രലായം സെക്രട്ടറി അജയ് സേത്തിന്‍റെ നിലപാട്.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ഓഹരി വിപണിയിലുണ്ടായ തളര്‍ച്ചയെ കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു.

ഇതിനിടെയാണ് അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്.സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയര്‍ന്നതിനാല്‍ സംശയത്തിന്‍റെ അന്തരീക്ഷം ഒഴിവാക്കണമെന്നും അഭിഭാഷകനായ വിശാൽ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണമോ പ്രത്യേക സംഘത്തിന്‍റെ അന്വേഷണമോ ആവശ്യപ്പെട്ട് 2023ൽ വിശാല്‍ തിവാരി ഹർജി സമർപ്പിച്ചിച്ചിരുന്നു. എന്നാല്‍ സെബി അന്വേഷണം പര്യാപ്തമാണെന്നായിരുന്നു കോടതി ഉത്തരവ്. അദാനിക്കെതിരായ അന്വേഷങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും 24 ആക്ഷേപങ്ങളില്‍ 23 ഉം അന്വേഷിച്ചെന്നായിരുന്നു ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബി പുറത്തിറക്കിയ പ്രസ്താവനയിലെ വിശദീകരണം. 

Tags:    

Similar News