'പങ്കാളികൾക്ക് ഒന്നും സംഭവിക്കരുത്; 'ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്കുള്ള രജിസ്ട്രേഷൻ യുവാക്കളുടെ നന്മയ്ക്ക്': പുഷ്കർ സിങ് ധാമി

Update: 2024-02-08 04:49 GMT

ഗവർണറുടെ അനുമതി കിട്ടിയാൽ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത് യുവാക്കളുടെ നന്മയെ കരുതിയാണെന്ന് ധാമി പറഞ്ഞു.

ബന്ധത്തിലുള്ള പങ്കാളികൾക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 

കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമത്തിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി പറഞ്ഞു. സംസ്ഥാനങ്ങളിലൂടെ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിനാണ് ഉത്തരാഖണ്ഡിലൂടെ തുടക്കമാകുന്നത്.

രണ്ട് ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ​ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നീക്കത്തെ എതിർത്തു, ബിൽ ആദ്യം സെലക്ട് കമ്മറ്റിക്ക് വിടണമായിരുന്നു എന്നും, വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്നും കോൺ​ഗ്രസ് വിമർശിച്ചിരുന്നു.

അതേസമയം, ബില്ലിനെ പൂർണമായും എതിർക്കുന്നില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. ബിഎസ്പി എംഎൽഎയുടെ ഭേദ​ഗതി നിർദേശങ്ങളും പരി​ഗണിച്ചില്ല. എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയും നടപടിയെ രൂക്ഷമായി വിമർശിച്ചു. അതേസമയം ബിൽ പാസായത് വലിയ ആഘോഷത്തോടെയാണ് ബിജെപി എംഎൽഎമാർ സ്വീകരിച്ചത്.

ചരിത്ര നിമിഷമെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പറഞ്ഞു.  മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ലിവിങ് ടു​ഗെതർ ബന്ധങ്ങൾക്ക് രെജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം, വിവാഹ പ്രായം ഏകീകരിക്കുന്നതിനും, വിവാഹ മോചനത്തിന് ഒറ്റ രീതിയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തരാഖണ്ഡ് പാസാക്കിയ ബിൽ.

Tags:    

Similar News