പുതിയ ക്രിമിനൽ നിയമങ്ങൾ ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കും ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Update: 2024-07-01 10:40 GMT

പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്രത്തിന് ശേഷം ആദ്യമായി ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം പൂർണമായി സ്വദേശവൽക്കരിച്ചിരിക്കുകയാണ്. അർദ്ധ രാത്രി മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. ഇനി മുതൽ ക്രിമിനൽ നിയമങ്ങൾ ബിഎൻഎസ്, ബിഎൻഎസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. പുതിയ നിയമത്തിലൂടെ വേഗത്തിൽ നീതി നടപ്പാകാനാകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾക്കാണ് പ്രഥമ പരി​ഗണന. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേ​ഗത്തിൽ വിചരണയും നീതി ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.

പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ​ഗ്വാളിയോറിലാണ്. മോട്ടർ സൈക്കിൾ മോഷണ കേസ് ആണിത്. ഡൽഹിയിലാണ് ആദ്യ കേസ് എന്നത് തെറ്റാണ്. ഇരകളുടെയും, പൊലീസ് ഉദ്യോ​ഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ചർച്ചയില്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമർശനത്തിന് അമിത് ഷാ മറുപടി നൽകി. ലോക്സഭയിലും രാജ്യസഭയിലും നീണ്ട ചർച്ച നടത്തിയാണ് നിയമം നടപ്പിലാക്കുന്നത്.

മുഖ്യമന്ത്രിമാരുടെയും, എംപിമാരുടെയും എല്ലാം നിർദേശങ്ങൾ പരി​ഗണിച്ചാണ് നിയമം തയാറാക്കിയത്. പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം നൽകരുത്. എല്ലാവരും നിയമത്തോട് സഹകരിക്കണം. എല്ലാ ചർച്ചയ്ക്കും തയാറാണ്. ഇത്രയും നീണ്ട ചർച്ച നടത്തി. 4 വർഷം കൂടിയാലോചനകൾ നടന്നു. ഈ നിയമം പൂർണമായി നടപ്പാക്കിയതിന് ശേഷം ഏത് വ്യക്തിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 3 വർഷത്തിനകം സുപ്രീം കോടതിയിൽ നിന്ന് വരെ നീതി ലഭ്യമാകുമെന്നും നിയമം പൂർണമായി നടപ്പാക്കാൻ 3 മുതൽ 4 വർഷം വരെ എടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:    

Similar News