ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ; കർഫ്യൂ ഏർപ്പെടുത്തി

Update: 2024-02-26 05:54 GMT

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിക്കുന്ന പാട്ടീൽ, എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

അക്രമസംഭവങ്ങളെ തുടർന്ന് ജൽന ജില്ലയിൽ എംഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി. പൊലീസ് നിർദേശപ്രകാരമാണ് നടപടി. ബസ് കത്തിച്ചതിൽ എംഎസ്ആർടിസിയുടെ അംബാഡ് ഡിപ്പോ മാനേജർ പൊലീസിൽ പരാതിയും നൽകി. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ അംബാഡ് താലൂക്കിൽ കർഫ്യൂ ഏർപ്പെടുത്തിയതായി കലക്ടർ അറിയിയിച്ചു. സമരം മുംബൈയിലേക്ക് വ്യാപിപ്പിക്കുമെന്ന് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മുംബൈയിലെ വസതിയിലേക്ക് പോകാൻ മടിക്കില്ലെന്നും ജരാങ്കെ പാട്ടീൽ പറഞ്ഞു.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ‘‘എന്നെ അപകീർത്തിപ്പെടുത്താൻ എല്ലാ വഴികളും നോക്കുകയാണ് സർക്കാർ. നിരാഹാരസമരം കിടന്ന് മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഗ്ലൂക്കോസിലും സലൈനിലും വിഷം ചേർത്ത് കൊലപ്പെടുത്താനാണ് ഗൂഢാലോചന. അതിനാലാണ് ഐവി ഫ്ലൂയിഡ് സ്വീകരിക്കുന്നത് നിർത്തിയത്. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനും ഫഡ്നാവിസ് ആഗ്രഹിക്കുന്നു – ജൽനയിലെ സമരപ്പന്തലിൽ വച്ച് മാധ്യമങ്ങളോടു സംസാരിക്കവേ പാട്ടീൽ ആരോപിച്ചു.

എന്നാൽ സർക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ  ഇതിനു മറുപടിയായി പറഞ്ഞു. ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരെയും ഷിൻഡെ രൂക്ഷമായി വിമർശിച്ചു. ‘‘സർക്കാരിനെതിരെ വീണ്ടും വീണ്ടും പ്രതിഷേധിക്കുന്നവർ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കരുത്. ശരദ് പവാറും ഉദ്ധവ് താക്കറെയും പൊതുവെ ഉപയോഗിക്കുന്ന അതേ ശൈലിയിലാണ് ജരാങ്കെയുടെ പ്രസംഗം.’’– ഷിൻഡെ പറഞ്ഞു.

Tags:    

Similar News