20,000 കർഷകരാണ് ഇതുവരെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്; കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയെന്ന് മല്ലികാർജുൻ ഖാർഗെ

Update: 2024-10-22 08:16 GMT

മഹാരാഷ്ട്രയിലെ കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർഷകർക്ക് ക്ഷേമം ലഭിക്കാൻ ഡബിൾ എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ഖാർഗെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഇരട്ട എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കൂവെന്നും കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

മഹാരാഷ്ട്രയിൽ മഹാ പരിവർത്തനം വേണമെന്നും ഖാർഗെ എക്സിൽ കുറിച്ചു. സംസ്ഥാനത്ത് 20,000 കർഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കാർഷിക മേഖലയിലെ സഹായ ധനം വലിയ തോതിൽ വെട്ടിക്കുറച്ചതാണ് ഇത്തരത്തിൽ കർഷക ആത്മഹത്യകളുണ്ടാകാൻ പ്രധാന കാരണം. മഹാരാഷ്ട്രയിലെ കർഷകരെ വാഗ്ദാനങ്ങൾ നൽകി ബിജെപി വഞ്ചിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുകയും ഇൻഷുറൻസ് കമ്പനികൾക്ക് 8000 കോടി രൂപ നൽകുകയും ചെയ്ത ബിജെപി നടപടിയെ ഖാർഗെ വിമർശിച്ചു. ഉള്ളി, സോയാബീൻ കർഷകർക്ക് ഉയർന്ന കയറ്റുമതി തീരുവ ചുമത്തിയത് വിദേശ വിപണിയിൽ തിരിച്ചടിയായി. കൂടാതെ പരുത്തിയുടെയും കരിമ്പിന്റെയും ഉൽപാദനത്തിലുണ്ടായ വലിയ ഇടിവും കർഷകരെ ദുരിതത്തിലാക്കി. സംസ്ഥാനത്തെ പാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

Tags:    

Similar News