സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം; സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ

Update: 2024-07-02 07:04 GMT

സഭാ രേഖയിൽ നിന്ന് തന്റെ പരാമർശം നീക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപി ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര സർക്കാറിനെതിരെ വിമർശനമാണ് അഖിലേഷ് യാദവ് നടത്തിയത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ വ്യക്തമാക്കിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വികസനത്തിന്റെ പേരിൽ ഉത്തർ പ്രദേശിലടക്കം നടന്നത് കൊള്ളയാണ്. ചോദ്യപേപ്പർ ചോർച്ച ഉത്തർ പ്രദേശിൽ ആവർത്തിക്കുകയാണ്. യുവാക്കൾക്ക് ജോലി നൽകാതിരിക്കാനാണ് ചോദ്യപേപ്പർ ചോരുന്നത്. വിദ്യാർത്ഥികൾ നിരാശരായി. റോഡിൽ ബോട്ടുകൾ ഇറക്കേണ്ട അവസ്ഥയാണ്. സ്മാർട്ട് സിറ്റികൾ അഴിമതിയുടെ സിറ്റികളായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഒഴിവാക്കണം. 80 സീറ്റിൽ ജയിച്ചാലും ഇവിഎം നീക്കാനുള്ള ശ്രമം തുടരും. ജാതി സെൻസസ് നടപ്പിലാക്കണം. ജാതി സെൻസസ് നടത്താതെ എല്ലാവർക്കും നീതി ഉറപ്പാക്കാനാകില്ല. അഗ്‌നിവീർ വ്യവസ്ഥയെ ഒരിക്കലും അംഗീകരിക്കില്ല. ഇന്ത്യ സഖ്യം എന്ന് അധികാരത്തിൽ വന്നാൽ പദ്ദതി റദ്ദാക്കും. കർഷകരുടെ പ്രശ്‌നങ്ങളിലും സർക്കാർ ഒന്നും ചെയ്യുന്നില്ല. ഉത്തർ പ്രദേശിൽ 10 വർഷത്തിനിടെ ഒരു സംഭരണ കേന്ദ്രം പോലും തുറന്നില്ല. താങ്ങുവിലയിൽ നിയമ സാധുത നൽകണമെന്നും പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. സഭയിൽ വർണാശ്രമ വ്യവസ്ഥ കൊണ്ടുവരരുതെന്ന് അധ്യക്ഷൻ ജ്ഗദീപ് ധൻകറോട് ഖർഗെ പറഞ്ഞു. പ്രമോദ് തിവാരിയുടെ പ്രസംഗത്തിൽ ഇടപെട്ടത് ചോദ്യം ചെയ്ത ജയറാം രമേശിനോട് ഖർഗെയുടെ സ്ഥാനം ഏറ്റെടുക്കൂവെന്ന് ധൻകർ പറഞ്ഞു. ജയറാം രമേശ് എന്നേക്കാൾ പ്രഗൽഭനാണെന്നും, താൻ മോശമാണെന്നും അധ്യക്ഷന് തോന്നുന്നത് വർണാശ്രമ വ്യവസ്ഥ ഉള്ളിലുള്ളതുകൊണ്ടാണെന്ന് ഖർഗെ പ്രതികരിച്ചു. ഞാൻ പറഞ്ഞത് ഖർഗെയ്ക്ക് മനസിലാകാഞ്ഞിട്ടാണെന്ന് ജഗ്ദീപ് ധൻകറും പറഞ്ഞതോടെ രാജ്യസഭയിലും ബഹളമായി.

Tags:    

Similar News