'സെൻസസ് പോലും നടത്താതെ എങ്ങനെ ഹിന്ദു- മുസ്ലിം ജനസംഖ്യ തീരുമാനിക്കും ?' ; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സംശയം, തേജസ്വി യാദവ്

Update: 2024-05-10 12:22 GMT

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എങ്ങനെയാണ് സെൻസസ് പോലും നടത്താതെ കേന്ദ്ര സർക്കാർ ഹിന്ദു-മുസ്‌ലിം ജനസംഖ്യ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യ വളരുകയാണെന്നായിരുന്നു റിപ്പോർട്ട് വാദിച്ചത്.

''സെൻസസ് നടത്താതെയാണോ നിങ്ങൾ കണക്കുകളുണ്ടാക്കുന്നത്? 2021ലെ സെൻസസ് ഇനിയും നടക്കാനുള്ളതല്ലേ? താങ്കൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് യഥാർഥ പ്രശ്‌നങ്ങള കുറിച്ച് സംസാരിക്കൂ..''-തേജസ്വി യാദവ് ആവശ്യപ്പെട്ടു.

രാജ്യത്ത് കുതിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും മറ്റു നിരവധി പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചൊന്നും പ്രധാനമന്ത്രിയോ ബി.ജെ.പിയോ സംസാരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിഹാറിന് പ്രത്യേക പദവി നൽകുന്നതിനെ കുറിച്ച് മോദി സംസാരിക്കില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമം. ഭരണഘടന മാറ്റാനാണ് അവർ നോക്കുന്നത്. ഛിദ്രശക്തികളെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി റോഡ്‌ഷോയോ എയർഷോയോ എന്തും നടത്തിക്കോട്ടേ. ഒന്നും മാറാൻ പോകുന്നില്ല. രാജ്യത്തും ബിഹാറിലുമെല്ലാം എൻ.ഡി.എ നാണംകെട്ട തോൽവിയാണു നേരിടാൻ പോകുന്നത്. ജോബ്‌ഷോയെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം തൊഴിൽരഹിതരായ ഒരു കോടി യുവാക്കൾക്ക് തങ്ങൾ ജോലി നൽകുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

Tags:    

Similar News