പ്രചാരണത്തിന് സർക്കാർ പരസ്യം; എഎപി 97 കോടി അടയ്ക്കണമെന്ന് ലഫ്. ഗവർണർ

Update: 2022-12-20 08:19 GMT

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ എഎപിക്കെതിരെ ലഫ്. ഗവർണർ വി.കെ.സക്സേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നേട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ ചെലവാക്കിയ 97 കോടി രൂപ എഎപി തിരിച്ചടയ്ക്കണമെന്നു ലഫ്.ഗവർണർ ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എഎപിക്കെതിരെ സക്സേന വാളെടുത്തിരിക്കുന്നത്. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്ന എംസിഡിയിൽ 250ൽ 135 സീറ്റുകളിൽ വിജയിച്ചാണ് എഎപി മിന്നും ജയം കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്കു തിരിച്ചടിയായതിനു പിന്നാലെയാണു പരസ്യത്തിന്റെ പേരിൽ എഎപിയെ പൂട്ടാനുള്ള ശ്രമം. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും സർക്കാർ പരസ്യങ്ങൾക്കുള്ള മാർഗനിർദേശങ്ങളും എഎപി ലംഘിച്ചെന്നാണു സക്സേനയുടെ ആരോപണമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. പണം തിരിച്ചുപിടിക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണു നിർദേശം നൽകിയിട്ടുള്ളത്. അതേസമയം കേന്ദ്ര സർക്കാർ നിയമിച്ച ലഫ്. ഗവർണറെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നാണ് എഎപിയുടെ പ്രതികരണം.

Tags:    

Similar News