ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരം; എ.എ.പി നേതാവ് സഞ്ജയ് സിങ്

Update: 2024-06-09 07:00 GMT

ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരമെന്ന് വ്യക്തമാക്കി എ.എ.പി എം.പി സഞ്ജയ് സിങ് രം​ഗത്ത്. കുതിരക്കച്ചവടത്തിനും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ ലോക്‌സഭയിലെ ബി.ജെ.പി സ്പീക്കർ, പാർലമെന്ററി പാരമ്പര്യത്തിന് അപകടകരമാണെന്നും എൻഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ടിഡിപിയാണ് ഈ പദവി വഹിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിൽ ഒരിക്കലും 150ലധികം എം.പിമാരെ സസ്പെൻഡ് ചെയ്തിട്ടില്ല, പക്ഷേ ബി.ജെ.പി അങ്ങനെ ചെയ്തു. അതിനാൽ, സ്പീക്കർ ബി.ജെ.പിയിൽ നിന്നാണെങ്കിൽ, ഭരണഘടന ലംഘിച്ച് ഏകപക്ഷീയമായ രീതിയിൽ ബില്ലുകൾ പാസാക്കും, ടി.ഡി.പി, ജെഡിയു തുടങ്ങിയവയും മറ്റ് ചെറുപാർട്ടികളും തകർക്കപ്പെടുകയും ബി.ജെ.പിയില്‍ ചേരാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും ഇങ്ങനെ ചെയ്ത ചരിത്രം ബി.ജെ.പിക്കുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

മാത്രമല്ല സ്പീക്കർ ടി.ഡി.പിയിൽ നിന്നാണെങ്കിൽ, എൻ.ഡി.എയിൽ നിന്നോ 'ഇന്‍ഡ്യ'യിൽ നിന്നോ കക്ഷികളെ അടര്‍ത്തിമാറ്റുമെന്ന ഭീഷണി അവസാനിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. എ.എ.പിയുടെ രാജ്യസഭാ എം.പിയാണ് സഞ്ജയ് സിങ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിന്റ ചുമതല കൂടി സഞ്ജയ് സിങിനാണ്. 16 എംപിമാരാണ് ടി.ഡി.പിക്ക് ഉള്ളത്. അതേസമയം ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദവിക്കൊപ്പം സ്പീക്കർ സ്ഥാനവും ടി.ഡി.പി ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News