നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലിലെയും സിക്കിമിലെയും തീയതിയില്‍ മാറ്റം

Update: 2024-03-17 11:40 GMT

അരുണാചൽപ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും  ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയും. അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റമില്ല. 

ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ റിലീസ് പുറപ്പെടുവിച്ചത്. 

60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്‌സഭാ സീറ്റുകളുമുള്ള അരുണാചല്‍പ്രദേശില്‍ ഏപ്രില്‍ 19-നാണു വോട്ടെടുപ്പ്. സിക്കിമില്‍ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശില്‍ 175 നിയമസഭാ സീറ്റുകളിലേക്കു മേയ് 13-നാണ് വോട്ടെടുപ്പ്. ഒഡീഷയില്‍ മേയ് 13, 20, 25 ജൂണ്‍ 1 തീയതികളില്‍ നാല് ഘട്ടങ്ങളായി നടക്കും.

Tags:    

Similar News