താജ്മഹലിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Update: 2024-08-07 11:52 GMT

വെള്ളക്കുപ്പികൾ താജ്മഹലിനുള്ളിൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവ്. താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകർ പിടിയിലായ പശ്ചാത്തലത്തിലാണ് സന്ദർശകരും ഗൈഡുകളും താജ്മഹലിനകത്തേക്ക് വെള്ള കുപ്പികൾ കൊണ്ടുവരുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

വ്യത്യസ്തമായ ഈ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നതിന് കാരണമാകും എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ചൂട് രൂക്ഷമായ സാഹചര്യത്തിൽ സന്ദർശകർ തലകറങ്ങി വീഴുന്ന സംഭവങ്ങൾ പോലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കൂടി ആവുന്നതോടെ വിനോദസഞ്ചാരികൾക്ക് താജ്മഹലിലെ കാഴ്ചകൾ കാണാൻ കഴിയില്ലെന്നും വിമർശകർ അഭിപ്രായപ്പെടുന്നുണ്ട്.

രണ്ടുപേർ താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയത് കഴിഞ്ഞ ദിവസമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. താജ്മഹൽ ചരിത്രസ്മാരകമല്ല എന്നും ശിവക്ഷേത്രമാണെന്നും വാദിച്ച ഇവർ ചെറിയ കുപ്പിയിൽ വെള്ളം കൊണ്ടുവന്നാണ് താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയത്.

Tags:    

Similar News