ആധാർ കാര്‍ഡ് ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല; സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാമെന്ന് സുപ്രിംകോടതി

Update: 2024-10-25 09:20 GMT

ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നിർണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്.

അതേസമയം സ്‌കൂൾ സർട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി. ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ ഉപയോഗിക്കാം എന്നാൽ ജനനതിയതി നിർണയിക്കാനോ സ്ഥിരീകരിക്കാനോ ഉള്ള ആധികാരിക രേഖയല്ല. പകരം സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് ജനനതിയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാം എന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ഉജ്ജൽ ബുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2015ൽ റോഡ് അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബമാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 19.35 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. എന്നാൽ പ്രായം സ്ഥിരീകരിച്ചതിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത് 9.22 ലക്ഷമാക്കി ഹൈക്കോടതി കുറക്കുകയായിരുന്നു. ഇതിനെതിരെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News