വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും

Update: 2024-08-07 10:30 GMT

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്ലിനെ എതിർക്കുമെന്ന് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

വഖഫ് ബോർഡിൻറെ അധികാരങ്ങൾ പൂർണ്ണമായും എടുത്ത് കളയുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്‌ലിം ഇതരവിഭഗങ്ങൾക്ക് പ്രാതിനിധ്യമുണ്ടാകും. വനിതകളെയും അംഗങ്ങളാക്കണെമെന്നും ഭേദഗതിയിൽ പറയുന്നു. വഖഫ് സ്വത്തുക്കൾ സർക്കാർ കർശന പരിശോധനകൾക്ക് വിധേയമാക്കും. തർക്ക ഭൂമികൾ പരിശോധിക്കും. ഭൂമിയുടെ രജിസ്‌ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജീകരിക്കാനും ബില്ലിൽ നിർദേശമുണ്ട്.

വഖഫ് ബോഡുകൾക്കുമേൽ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വതന്ത്രവും സ്വയം ഭരണവും നഷ്ടമാകും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളതെന്നാണ് കണക്ക്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാർ‌ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.

നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. ബിൽ ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി സ്പീക്കർക്ക് നോട്ടീസ് നൽകി. വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.ബിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ലോക്സഭാംഗങ്ങൾക്ക് ബില്ലിന്റെ പകർപ്പ് സർക്കാർ വിതരണം ചെയ്തു.

Tags:    

Similar News