നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച: 7 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Update: 2023-11-26 07:51 GMT

പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഫിറോസ്പുർ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ടും രണ്ടു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ജനുവരി അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കർഷകരുടെ ഉപരോധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങി. സുരക്ഷാ വീഴ്ചയിൽ ബിജെപി നേതാക്കൾ അന്നത്തെ ചരൺജിത് സിങ് ഛന്നി സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്തിയതിനെ തുടർന്നാണെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. 

സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി നിരവധി സംസ്ഥാന ഉദ്യോഗസ്ഥരെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളാക്കിയിരുന്നു. നിലവിലെ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാരാണ് സുരക്ഷാ വീഴ്ചയുടെ പേരിൽ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 

അന്നത്തെ ഫിറോസ്പുർ പൊലീസ് സൂപ്രണ്ടും ഇപ്പോൾ ബതിന്ഡ എസ്പിയുമായിരുന്ന ഗുർബിന്ദർ സിങ്ങിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, നവംബർ 22ലെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലാണ് നടപടി നേരിടേണ്ട ആറു പൊലീസുകാരെ കൂടി ഉൾപ്പെടുത്തിയത്. ഡിഎസ്പി റാങ്കിലുള്ള പർസൻ സിങ്, ജഗദീഷ് കുമാർ, ഇൻസ്പെക്ടർമാരായ ജതീന്ദർ സിങ്, ബൽവീന്ദർ സിങ്, സബ് ഇൻസ്പെക്ടർ ജസ്വന്ത് സിങ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ എന്നിവരെയും സസ്പെൻഡ് ചെയ്തതായി ആഭ്യന്തര വകുപ്പ് ഉത്തരവിൽ പറയുന്നു.

Tags:    

Similar News