2024 ലോക്സഭാ ഇലക്ഷൻ; എൻ ഡി എയോട് 'ഇന്ത്യ' മുന്നണി പരാജയപ്പെടുമെന്ന് സർവേ ഫലം

Update: 2023-08-25 14:36 GMT

2024 ലോക്സഭാ ഇലക്ഷനിൽ എൻ.ഡി.എ സംഖ്യത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്ക് കഴിയില്ലെന്ന് സർവേ ഫലം. ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ' നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളുമായി എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.

ബിജെപിയെ തോൽപ്പിക്കാൻ 'ഇന്ത്യ'ക്ക് കഴിയില്ലെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 33 ശതമാനം പേർ മറിച്ച് ചിന്തിക്കുന്നുണ്ട്. 13 ശതമാനം പേർ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റം വോട്ട് വർധിപ്പിക്കുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. വോട്ട് വർധനയുണ്ടാകുമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേരും വിശ്വസിക്കുന്നത്. 30 ശതമാനം പേർ വിയോജിച്ചു.

മറ്റൊരു 18 ശതമാനം പേർ ഇന്ത്യ എന്ന പുതിയ പേര് അനാകർഷകമാണെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർ പേരുമാറ്റം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

ഇന്ത്യൻ സഖ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യൻ ആരാണെന്ന് ചോദിച്ചപ്പോൾ, സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരു പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും 15 ശതമാനം പേർ വീതം അനുകൂലിക്കുന്നു.

ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകൾ എൻഡിഎ സഖ്യം നിഷ്പ്രയാസം നേടുമെന്നാണ് സർവേ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളോടെ വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎ 193 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികൾ 44 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നുണ്ട്.

Tags:    

Similar News