കൃഷ്ണപിള്ളസ്മാരകം തകർത്ത കേസ്: കുറ്റവിമുക്തനാക്കിയ നേതാവിനെ തിരിച്ചെടുത്ത് സി.പി.എം.

Update: 2023-11-19 02:49 GMT

പി. കൃഷ്ണപിള്ളസ്മാരകം തകർത്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നേതാവിനെ സി.പി.എം. തിരിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായിരുന്ന കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബുവിനാണ് വീണ്ടും അംഗത്വം നൽകിയത്.

15 അംഗ കമ്മിറ്റിയിലെ മൂന്നുപേർ എതിർത്തെങ്കിലും ഭൂരിഭാഗംപേരും തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. 2021-ൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോൾത്തന്നെ സാബു ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല.

സ്മാരകംതകർത്ത കേസിൽ പ്രതികളാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഉടൻതന്നെ സാബു ഉൾപ്പൈടയുള്ള അഞ്ചുപേരെ പാർട്ടിയിൽനിന്നു പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തരാക്കിയിട്ടും ഇവരെ തിരിച്ചെടുക്കാത്തതു സംശയം ജനിപ്പിച്ചിരുന്നു. അതിനിടയിൽ ഇവരെ സി.പി.ഐ.യിൽ ചേർക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, ഇവർ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്നുകൂടിയാണു ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്ത് ജില്ലാസെക്രട്ടറി തീരുമാനം അറിയിച്ചതെന്നും പറയുന്നു.

പി. സാബുവിനു പുറമേ വി.എസ്. അച്യുതാനന്ദന്റെ പഴ്‌സണൽ സ്റ്റാഫ് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന ലതീഷ് ബി. ചന്ദ്രൻ ഉൾപ്പെടെ നാലുപേരെക്കൂടി പുറത്താക്കിയിരുന്നെങ്കിലും അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലതീഷ് ബി. ചന്ദ്രൻ സി.പി.എം. വിമതനായി മത്സരിച്ചുജയിച്ച് മുഹമ്മ ഗ്രാമപ്പഞ്ചായത്തംഗമാണിപ്പോൾ. 2013 ഒക്ടോബർ 31-ന് പുലർച്ചേ 1.30-നാണ് പി.കൃഷ്ണപിള്ള അവസാന നാളുകൾ ചെലവിട്ട ചെല്ലി കണ്ടത്തിൽ വീടിന് തീപിടിച്ചത്. 

Tags:    

Similar News