അജിത്കുമാർ സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടത്തുന്നു, പൊളിറ്റിക്കൽ‌ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്; അൻവർ

Update: 2024-09-20 07:56 GMT

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. തനിക്ക് ലഭിച്ച തെളിവുകൾ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അൻവർ ആരോപിച്ചു.

സമാന്തര അന്വേഷണം കേരളത്തിലെ പോലീസിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തതാണ്. സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പോലീസ് ചട്ടങ്ങളും ഒന്നുംതന്നെ തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ തെളിയിക്കുകയാണ്. ഈ ചട്ടലംഘനം മാത്രം മതി ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ. താൻ ഉന്നയിച്ച കാര്യങ്ങളിൽ അടിസ്ഥാനപരമായ തെളിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് എ.ഡി.ജി.പിക്കെതിരേ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി തേടിയത്. ഈ രണ്ട് കാരണങ്ങളാൽ അജിത്തിനെ സസ്പെൻഡ് ചെയ്യണമെന്നും അൻവർ ആവശ്യപ്പെട്ടു.

'വിജിലൻസ് അന്വേഷണം സംബന്ധിച്ച ഡി.ജി.പിയുടെ ഫയൽ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നും അപ്പോൾതന്നെ അദ്ദേഹം അന്വേഷണത്തിന് അനുമതി നൽകിയെന്നുമാണ് ദേശാഭിമാനി പത്രത്തിൽ പറയുന്നത്. എന്നാൽ, ഏഴ് ദിവസം ഈ ഫയൽ എവിടെയായിരുന്നു. അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് കേരളത്തിലെ ജനങ്ങൾ അന്വേഷിച്ചു.

ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയൽ എത്തേണ്ടതെന്ന വിശദീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതായിരിക്കും യാഥാർഥ്യം. എന്നാൽ, വിഷയം ഇത്രയധികം ചർച്ചയായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അജിത്തിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നതിന് കാരണക്കാരൻ എന്ന ചർച്ച ഉണ്ടാക്കിയെടുക്കാൻ ശശി കൂട്ടുനിന്നു. പൊളിറ്റിക്കൽ‌ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്', അൻവർ ആരോപിച്ചു.

Tags:    

Similar News