അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

Update: 2024-08-26 08:02 GMT

അമേരിക്കയിലെ അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയിൽ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ക്രിംസൺ നെറ്റ്വർക്ക് എന്ന പേരിൽ പ്രാദേശികരായ ആരോഗ്യ വിദഗ്ധരെ അടക്കം ഉൾപ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറും സ്ഥാപകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.  ഭാര്യയും നാല് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമായിരുന്നു ഡോക്ടർ രമേഷ് ബാബു പെരസെട്ടി താമസിച്ചിരുന്നത്. ശ്രീ വെങ്കടേശ്വര മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ കോളേജ് ഓഫ് വിസ്കോൻസിനിലുമായി പഠനം പൂർത്തിയാക്കിയ രമേഷ് ബാബു പെരസെട്ടിക്ക് 38 വർഷത്തിലേറെ ആരോഗ്യ മേഖലയിലെ പ്രവർത്തന പരിചയമുണ്ട്.

എമർജെൻസി മെഡിസിനിലും ഫാമിലി മെഡിസിനിലും ഇദ്ദേഹത്തിന്റെ സംഭാവനകൾക്ക് അലബാമയിലെ ടസ്കലൂസയിലെ ഒരു തെരുവിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. കൊവിഡ് കാലത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഏറെ പ്രശസ്തി നേടിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവ സാന്നിധ്യമായിരുന്നു ഡോ. രമേഷ് ബാബു പെരസെട്ടി. ആന്ധ്ര പ്രദേശിലെ സ്കൂളുകളുടെ ഉന്നമനത്തിനടക്കം വലിയ തുകയാണ് ഡോ. രമേഷ് ബാബു പെരസെട്ടി സംഭാവന നൽകിയിരുന്നത്. 

Tags:    

Similar News