വേദന സഹിക്കാൻ വയ്യ എന്നു പറഞ്ഞ് അവൾ കരഞ്ഞു..., കണ്ണടയും മാസ്‌ക്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു: കീർത്തി സുരേഷ്

Update: 2024-08-09 09:09 GMT

കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നതിൽ താരം മടികാണിക്കാറില്ല. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അകാലവിയോഗത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകരുടെ മാത്രമല്ല, എല്ലാവരുടെയും മനസിനെ വേദനിപ്പിച്ചു. പ്രിയ സ്നേഹിതയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ,

കഴിഞ്ഞ ഏതാനും ആഴ്ചകൾ അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഇത്രയും ചെറുപ്പത്തിൽ എന്റെ ബാല്യകാല സുഹൃത്തിനെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ പ്രയാസമാണ്. 21ാം വയസിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം വരെ ഏകദേശം എട്ട് വർഷത്തോളം അവൾ അതിനോട് പോരാടി. അവൾ സമാനതകളില്ലാത്തവളായിരുന്നു. കഴിഞ്ഞ നവംബറിൽ മൂന്നാമത്തെ സർജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.

ഞങ്ങൾ ആഴത്തിലുള്ള സംഭാഷണം നടത്തിയത് അന്നായിരുന്നു. ഇനി വേദന സഹിക്കാൻ വയ്യ എന്ന് പറഞ്ഞ് അവൾ കരഞ്ഞു. അവളുടെ മുന്നിൽ ഞാൻ കരയാതെ പിടിച്ചുനിന്നു, പക്ഷേ പുറത്തിറങ്ങിയ നിമിഷം കണ്ണടയും മാസ്‌ക്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു. അവളെ ബോധരഹിതയായി അവസാനമായി കണ്ടത് എനിക്ക് മറക്കാൻ കഴിയില്ല. ഇനിയും പൂർത്തീകരിക്കാൻ കഴിയാത്ത ഒരുപാട് സ്വപ്നങ്ങളുള്ള ഒരാൾക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു എന്നെ വേട്ടയാടുന്ന ചോദ്യം.

പക്ഷേ അവസാന ശ്വാസം വരെ അവൾ ധൈര്യത്തോടെ പോരാടി. അവളുടെ ഇച്ഛാശക്തി അസാധാരണമായിരുന്നു, കഠിനമായ വേദന ഉണ്ടായിരുന്നിട്ടും അവൾ ഒരിക്കലും തളർന്നില്ല. നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് കൃത്യം ഒരു മാസം തികയുന്നു. മച്ചൂട്ടാ നിന്നെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഇന്ന് നിന്റെ ജന്മദിനമാണ്, ഞാൻ നിന്നെ സ്നേഹപൂർവം ഓർക്കുന്നു, അത് എന്നേക്കും തുടരും- കീർത്തി സുരേഷ് പറഞ്ഞു.

Tags:    

Similar News