രാവിലെ ക്യാമറയുമായി അവർ വന്നു; അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ പറഞ്ഞു, എനിക്ക് ആദ്യം ഒന്നും മനസിലായില്ല: ചിപ്പി

Update: 2023-03-18 12:49 GMT

പാഥേയത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ചിപ്പി. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ ചിപ്പിയെ പ്രേക്ഷകർ ഏറ്റെടുത്തു, അവരുടെ മനസിൽ ഇടംനൽകി. വിവാഹശേഷം ബിഗ്സ്‌ക്രീനിൽനിന്നു വിട്ടുനിന്നെങ്കിലും മിനി സ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവു താരം നടത്തിയിരുന്നു. സിനിമയിലേക്ക് അവസരം ലഭിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ചിപ്പി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ചെറുപ്പം തൊട്ടേ എന്റെ മുഖത്തെ ചിലനേരത്തെ ഭാവങ്ങൾ കാണുമ്പോൾ നീ സിനിമാ നടിയാകുമെന്നു പറഞ്ഞു കളിയാക്കുമായിരുന്ന എന്റെ ആന്റി കെപിഎസി. ലളിതാന്റിയുടെ സുഹൃത്താണ്. ഭരതൻ അങ്കിളിന്റെ 'പാഥേയം' എന്ന സിനിമയിൽ ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്ന് ലളിതാന്റി പറഞ്ഞപ്പോൾ എനിക്കാണ് നറുക്കുവീണത്. എന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ പറഞ്ഞതനുസരിച്ച് ഫോട്ടോയും അയച്ചുകൊടുത്തു. അപ്പോഴും സിനിമയിൽ വരുമെന്ന പ്രതീക്ഷയൊന്നും എനിക്കുണ്ടായിരുന്നില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്കൊരു ഫോൺകോൾ. ഫോണെടുത്തത് അമ്മയാണ്. മറുവശത്ത് ആൺസ്വരമാണ്. 'നാളെ ഞങ്ങൾ ചിപ്പിയുടെ വീട്ടിൽ വരും, കുറച്ച് സീനുകൾ ഷൂട്ടു ചെയ്യണം.'കേട്ടപാതി അമ്മ പറഞ്ഞ മറുപടി; 'ഇവിടെയാരും അഭിനയിക്കുന്നില്ല, നിങ്ങൾക്ക് നമ്പർ മാറിയതാകും.' മറുവശത്ത് മൗനം. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടുമൊരു ഫോൺ. ഇത്തവണ വിളിച്ചത് ലളിതാന്റിയാണ്. ആന്റി പറഞ്ഞിട്ടാണ് അവർ വിളിച്ചത്. നാളെ റെഡിയായിരിക്കണമെന്ന് ആന്റി പറഞ്ഞു.

പിറ്റേന്നു രാവിലെ പത്തുമണിയായപ്പോൾ ക്യാമറയുമായി അവരെത്തി. അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ അവർ പറഞ്ഞതനുസരിച്ച് ഞാൻ ചെയ്തു. ഇന്ന് അതിനെ സ്‌ക്രീൻ ടെസ്റ്റ് എന്നുവിളിക്കാം. കൊടൈക്കനാലിലായിരുന്നു 'പാഥേയ'ത്തിന്റെ ഷൂട്ട്. ആദ്യത്തെ രണ്ടുമൂന്നു ദിവസം എനിക്ക് ഷൂട്ടുണ്ടായിരുന്നില്ലയെങ്കിലും എന്നും ലൊക്കേഷനിൽ പോകും. നിരന്തരമായ പോക്കുവരവിനിടയിൽ ലൊക്കേഷനിലുള്ള എല്ലാവരുമായി നല്ല കമ്പനിയായി. സത്യം പറഞ്ഞാൽ ഞാനഭിനയിച്ച ഓരോ സീനുകൾ കാണുമ്പോൾ എനിക്ക് തന്നെ അത്ഭുതമാണ്. അതായത്. ഒരു മുറിയിൽ നിന്നും മറ്റൊരു റൂമിലേക്കു വരാൻ പറയും. അപ്പോൾ ഞാനങ്ങനെ ചെയ്യും. അത് ഒരു സീനാണെന്ന് പിന്നെയാണു മനസിലായത്. അഭിനയിക്കുകയാണെന്ന് എനിക്കു തോന്നിയതേയില്ല. അദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നനിനു മുമ്പ് രണ്ടാമത്തെ ചിത്രവും ലഭിച്ചു.

Similar News