'അയല വറുത്തതുണ്ട് കരിമീന്‍ പൊരിച്ചതുണ്ട്

Update: 2022-11-25 12:13 GMT


വരൂ... കുട്ടനാടു വിളിക്കുന്നു, നാടന്‍ രുചിക്കൂട്ടുകള്‍ക്കൊപ്പം പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം.

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ ഷാപ്പ് ടൂറിസം ഹിറ്റ്. ഷാപ്പ് ടൂറിസം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. 'കള്ളു കുടി' മാത്രമല്ല, നല്ല നാടന്‍ കുട്ടനാടന്‍ വിഭവങ്ങള്‍ കഴിക്കാം. കുട്ടനാടിന്റെ തനതു രുചിക്കൂട്ടകളില്‍ തയാറാക്കിയ വിഭവങ്ങള്‍ ഷാപ്പുകളില്‍ ലഭിക്കും. ഷാപ്പുകളില്‍ മാത്രമല്ല, റസ്റ്ററന്റുകളിലും കെട്ടുവള്ളങ്ങളിലുമെല്ലാം ഷാപ്പുവിഭവങ്ങള്‍ ലഭിക്കും. ഭക്ഷണപ്രിയരായ വിനോദസഞ്ചാരികള്‍ക്ക് കുട്ടനാടന്‍ വിഭവങ്ങള്‍ ഒരിക്കലും മറക്കാനകാത്ത രുചിയനുഭവമാണു സമ്മാനിക്കുക.

കണ്ണെത്താദൂരത്തേക്കു പരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കരികിലോ, കായല്‍ത്തീരങ്ങളിലോയൊക്കെ ആയിരിക്കും ഭഷണശാലകള്‍. ചിലയിടങ്ങളിലേക്ക് വഴി സൗകര്യങ്ങളും കുറവായിരിക്കും. ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും സ്പീഡ് ബോട്ടുകളുമെല്ലാം ഇത്തരം ഭക്ഷണശാലകളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കായലുകളിലൂടെയും തോടുകളിലൂടെയുമുള്ള യാത്ര മനസിനു കുളിര്‍മയേറുന്ന അനുഭവമായിരിക്കും. കായലില്‍ നിന്നു തത്സമയം പിടിക്കുന്ന കരിമീനും കൊഞ്ചുമെല്ലാം ആവശ്യാനുസരണം ലഭിക്കും. ഇഷ്ടത്തിനനുസരിച്ച് പാചകം ചെയ്യാന്‍ ആളുകളുമുണ്ട്. പൊള്ളിച്ചതും കറികളും പൊരിച്ചതും മുളകിട്ടതും അങ്ങനെയങ്ങനെ ഇഷ്ടമുള്ള വിഭവങ്ങള്‍.

അവധി ദിവസങ്ങളില്‍ ഭക്ഷണപ്രിയരുടെ ഒഴുക്കാണ് കുട്ടനാട്ടിലേക്ക്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ധാരാളമായി എത്തുന്നു. അയല്‍ ജില്ലകളിലുള്ളവരാണു കൂടുതലായി എത്തുന്നതെങ്കിലും രുചിപ്പെരുമ കേട്ടറിഞ്ഞ ദൂരെ ദിക്കില്‍നിന്നുവരെ ഷാപ്പുവിഭവങ്ങള്‍ കഴിക്കാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്.

പ്രാദേശികസഞ്ചാരികള്‍ മാത്രമല്ല, വിദേശികള്‍ക്കു പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ. ആലപ്പുഴ എന്നു കേള്‍ക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നതു കുട്ടനാടും കായലും കെട്ടുവള്ളങ്ങളുമൊക്കെയാണ്. പിന്നെ, ഷാപ്പും ആലപ്പുഴയുടെ തനതു രുചികളിലുള്ള വിഭവങ്ങളും. കായല്‍ മത്സ്യവിഭവങ്ങളാണ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടം. കുട്ടനാടിന്റെ രുചിപ്പെരുമയില്‍ വീഴാത്തവരില്ല.

Similar News