ആലപ്പുഴ തകഴിയിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

Update: 2024-08-11 13:27 GMT

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയമുയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും ഇയാൾ കുഞ്ഞിനെ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ യുവതിയുടേയും ആൺസുഹൃത്തിന്റേയും മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 7 ന് വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ ആൺസുഹൃത്തിനാണ് കൈമാറിയത്. ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

എന്നാൽ പ്രസവിത്തിനിടെ കുഞ്ഞ് മരണപ്പെടുകയായിരുന്നോ അല്ലെങ്കിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പാടശേഖരത്തിനടുത്ത് ചെളിയിൽ കുഴിച്ചിട്ട കുട്ടിയുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയാലെ ഇതിൽ വ്യക്തത വരികയുളളു. ഫൊറൻസിക് വിദ​ഗ്ധരുൾപ്പെടെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആലപ്പുഴ എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തുണ്ട്.

Tags:    

Similar News