ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ഹെറോയിൻ വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശിനി അറസ്റ്റിൽ

Update: 2024-03-28 09:24 GMT

എറണാകുളം പെരുമ്പാവൂരിൽ പശ്ചിമ ബംഗാൾ സ്വദേശിനി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു.

കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്. എക്സൈസിന്റെ പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ ഓപ്പറേഷന് നേതൃത്വം നൽകി. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു. 

Tags:    

Similar News