ഓൺലൈൻ ടാക്സിയുടെ മറവിൽ ലഹരി വിൽപന; രണ്ട് പേർ അറസ്റ്റിൽ

Update: 2024-02-06 14:30 GMT

എറണാകുളം നഗരത്തിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിയും എളമക്കര പാറയിൽ റോഡിൽ താമസിക്കുകയും ചെയ്യുന്ന അമിൽ ചന്ദ്രൻ , കലൂർ എളമക്കര പുല്യാട്ട് പറമ്പിൽ വീട്ടിൽ അഭിജിത്ത് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻറലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോൺ, മയക്കുമരുന്ന് തൂക്കി നോക്കാൻ ഉപയോഗിച്ച നാനോ വേയിംഗ് മെഷീൻ എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.

മയക്കുമരുന്ന് വിൽപ്പന തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഇവർ ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള മയക്കുമരുന്ന് അരഗ്രാം കൈവശം വെക്കുന്നത് 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കാറിലെത്തി യുവതി യുവാക്കൾക്കും മറ്റും മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തെക്കുറിച്ചുള്ള വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

Tags:    

Similar News