അമ്മയുടെ രോഗം ഭേദമാകാൻ പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ അറസ്റ്റിൽ

Update: 2024-10-10 09:15 GMT

അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അമ്മ ദീർഘനാളായി അസുഖബാധിതയായിരുന്നു. അസുഖം ഭേദമാകുന്നതിനായി കുട്ടിയെ ബലി നൽകാൻ മന്ത്രവാദി ഇവരോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതിൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ അറിയിച്ചു.ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ബന്‍സാല്‍ പറഞ്ഞു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Similar News