Headlines

യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, 204 മീറ്ററിന് മുകളിലേക്ക് ഉയർന്നു

കനത്ത മഴ തുടരുന്ന ദില്ലിയിലും ഉത്തരേന്ത്യയിലും ഭീഷണിയായി യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു. ഏറ്റവും പുതിയ വിവര പ്രകാരം യമുന നദിയിലെ ജലനിരപ്പ് 204.88 മീറ്റർ ആയി ഉയർന്നിട്ടുണ്ട്. ഇത് അപകട നിലയ്ക്ക് മുകളിലാണെന്ന് ദില്ലി ഭരണകൂടം അറിയിച്ചു. ജാഗ്രത മുന്നറിയിപ്പ് നൽകിയ അധികൃതർ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്.

അതേസമയം ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കരസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്. സൈനികരും മലയാളികളുമടക്കം നൂറിലധികം പേരാണ് മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നത്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. മലയാളികളായ 28 പേർ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്.

മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് നിലവിൽ ഒറ്റപ്പെട്ടിരിക്കുന്നത്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചു. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനാണ് നീക്കം നടക്കുന്നത്.

Leave a Reply