വഡോദരയിൽ തകർപ്പൻ അർധ സെഞ്ചുറി നേടിയ ഇന്നിംഗ്സിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്ലി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ് കോഹ്ലി.
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ 28,016 റൺസ് മറികടന്നാണ് വിരാട് കോഹ്ലി ചരിത്രമെഴുതിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഈ നാഴികക്കല്ല് പിറന്നത്.
ഈ നേട്ടത്തിലേയ്ക്കെത്താൻ 42 റൺസായിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്. ഇന്ന് 93 റൺസാണ് കോഹ്ലി എടുത്തത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടക്കാൻ കോലിക്ക് ഇനി 6000ത്തോളം റൺസ് വേണം.
അതോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 28000 റൺസ് നേടുന്ന താരമെന്ന റിക്കാർഡും കോഹ്ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന ചരിത്ര നേട്ടമാണ് കോഹ്ലി നേട്ടം സ്വന്തമാക്കിയത്.
സച്ചിൻ ഈ നേട്ടത്തിലേക്കെത്തിയത് 644 ഇന്നിംഗ്സിലൂടെയാണെങ്കിൽ 624 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്.

