ദീർഘ വീക്ഷണങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കിയ യു എ ഇ ക്ക് ഇന്ന് 51 -ആം പിറന്നാൾ.സാങ്കേതിക വിദ്യകളെ അതിവേഗം സ്വീകരിച്ച് മുന്നേറുന്ന രാജ്യം പാരമ്പര്യത്തെ കൈവിടാതെ സൂക്ഷിച്ച്, രാജ്യം കയറി വന്ന ചവിട്ടുപടികൾ മറക്കാത്ത ഓർമകളായി സൂക്ഷിച്ച് ലോകത്തിനു മാതൃകയാവുകയാണ്. മരുഭൂമിയിൽ നിന്ന് ഹരിതലോകത്തേക്ക് എത്തിപ്പെട്ട ദുബായിയെ ലോകം അത്ഭുതത്തോടെയാവും നോക്കികണ്ടത്.
അത്രയേറെപ്രതികൂല കാലാവസ്ഥവകളെ അനുകൂലമായി മാറ്റിയെടുത്തത്, യു എ ഇ സാങ്കേതിക വളർച്ചകളോട് അത്രമേൽ ചേർന്ന് നിൽക്കുന്നതുകൊണ്ടാണ്. സാധാരണ രീതിയിൽ ഇവിടെ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഒരു വർഷത്തിൽ ശരാശരി 150 മില്ലിമീറ്റർ മഴ മാത്രമാണ് യു എ യ്ക്ക് ലഭിക്കാറുള്ളത്. എന്നിട്ടും പാർക്കുകൾ, ഉത്പാദനം, റോഡിനിരുവശങ്ങളിലും ഉദ്യാനങ്ങൾ, പച്ചപ്പുല്ലുകൾ നിറഞ്ഞ മൈതാനങ്ങൾ എന്നിങ്ങനെ അവിശ്വസനീയമാം വിധം വർണ്ണ വൈവിധ്യങ്ങളോടെ ലോകത്തിനു മുന്നിൽ യു എ ഇ പുഞ്ചിരിച്ചു നിൽക്കുകയാണ്.അടുത്ത 50 വർഷങ്ങൾക്കുള്ളിൽ യു എ ഇ യുടെ മുഖഛായ എങ്ങനെവേണമെന്ന് നിർണ്ണയിക്കുന്ന ഭരണകർത്താക്കൾ ഉള്ളപ്പോൾ യു എ ഇ എങ്ങനെ വളർച്ചയുടെ മൂർത്തീഭാവം കൈവരിക്കാതിരിക്കും.
ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകം എന്നിവ സുലഭമായുള്ളതുകൊണ്ടുതന്നെ സാമ്പത്തികമായി നട്ടെല്ല് നിവർത്തി നിൽക്കാൻ ദുബായിക്ക് കഴിയും. എന്നിട്ടും രാജ്യം വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിച്ച് വരുമാനം കുന്നു കൂട്ടുവാനുള്ള പ്രക്രിയകൾ ചെയ്യുന്നു. അതിലൂടെ തങ്ങളുടെ രാജ്യത്തെ ജനതകളുടെ ജീവിതനിലവാരം ദിനം പ്രതി മെച്ചപ്പെടുത്താനാഗ്രഹിക്കുന്നു. ദിവസവും വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് യു എ ഇ.
ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുന്ന ദുബായ് ഇന്ന് ഒരു ഹബ് ആയി മാറിയിരിക്കുകയാണ്. വർണ്ണങ്ങൾ, അതിരുകൾ, അറിവുകൾ, മതങ്ങൾ ഒന്നും ഇവിടെ ബാധകമല്ല.ലോകത്തിന് മുഴുവൻ വിനോദവും, വിജ്ഞാനവും, തൊഴിലും പ്രധാനം ചെയ്തുകൊണ്ട് ലോകത്തിന്റെ എല്ലാ വർണ്ണങ്ങളെയും സ്വന്തം മടിത്തട്ടിൽ ആവാഹിച്ച് മഴവില്ലു പോലെ സുന്ദര പ്രതിഭാസമായി യു എ ഇ നഗരം വിരിഞ്ഞു നിൽക്കുകയാണ്.ലോകത്തിന്റെ വാണിജ്യ തലസ്ഥാനവും, പറുദീസയും ഇവിടെയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

