ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെയും പരിശീലകരെയും ടീമുകളെയും ആദരിക്കുന്ന ‘ഫിഫ വേൾഡ് ഫുട്ബോൾ അവാർഡുകൾ’ (FIFA World Football Awards) ദുബൈയിൽ വെച്ച് പ്രഖ്യാപിക്കും. ദുബൈയിൽ നടക്കുന്ന വേൾഡ് സ്‌പോർട്‌സ് ഉച്ചകോടിയിൽ (World Sports Summit) പങ്കെടുക്കവേ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്. 2026 മുതൽ അവാർഡ് നിശയ്ക്ക് ദുബൈ വേദിയാകും.

ഫുട്ബോളിനെ ആഗോളതലത്തിൽ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ദുബൈയുമായി സഹകരിച്ച് ഇത്തരമൊരു സംരംഭത്തിന് ഫിഫ തുടക്കമിടുന്നത്. “ലോകമെമ്പാടും ഫുട്ബോൾ വികസിപ്പിക്കുന്നതിനായി ഫിഫ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. മുഴുവൻ ലോകത്തെയും ഈ കായിക മാമാങ്കത്തിൽ ഉൾപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ഇൻഫാന്റിനോ പറഞ്ഞു. ക്ലബ് ഫുട്ബോളിന്റെ വളർച്ചയ്ക്കും താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള അവസരങ്ങൾ നൽകുന്നതിനും ദുബൈ പോലെയുള്ള ആഗോള കേന്ദ്രങ്ങളുമായുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027 അവസാനത്തോടെ ഫിഫയിലെ 211 അംഗ രാജ്യങ്ങളിലും എലൈറ്റ് ടാലന്റ് ഡെവലപ്‌മെന്റ് അക്കാദമികൾ സ്ഥാപിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. അടുത്ത വർഷം മുതൽ 100 അക്കാദമികൾ പ്രവർത്തനം ആരംഭിക്കും. യുഎഇയിൽ കൂടി ഒന്ന് സ്ഥാപിക്കുന്നതോടെ അക്കാദമികളുടെ എണ്ണം 101 ആയി ഉയർത്താൻ സാധിക്കുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

ഡിസംബർ 29, 30 തീയതികളിൽ മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് സ്‌പോർട്‌സ് ഉച്ചകോടിയിൽ കായിക ലോകത്തെ പ്രമുഖരുടെ നിരതന്നെ അണിനിരക്കുന്നുണ്ട്. ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്, എംഎംഎ താരം ഖബീബ് നുർമഗോമെഡോവ്, ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ തുടങ്ങിയവർ ഉച്ചകോടിയുടെ ഭാഗമാകും.

ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഫിഫ അവാർഡുകൾ ദുബൈയിലേക്ക് എത്തുന്നതോടെ, കായിക ഭൂപടത്തിൽ ദുബൈയുടെ സ്ഥാനം കൂടുതൽ സുദൃഢമാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply