ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് വിപുലമായ ചടങ്ങുകൾ നടന്നു. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ തലാൽ അഹ്മദ് അൽ ഷാൻകിതി എന്നിവരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
2023 ഏപ്രിൽ 19 ന് ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമുകൾ ഇതുവരെ 565,661 കുട്ടികൾ ഉപയോഗിച്ചതായും സംരംഭത്തിന് യാത്രക്കാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ഒരു വർഷത്തിനുള്ളിൽ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സമർപ്പിത പാസ്‌പോർട്ട് കൗണ്ടറാണിത്. സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനും യാത്രാ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാനും ഇത് കുട്ടികൾക്ക് അവസരം നൽകുന്നു.നിലവിൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകൾ ഉണ്ട്.ദുബായിൽ എല്ലാവർക്കും, പ്രത്യേകിച്ച് ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ” ആഘോഷ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
2023-ൽ മാത്രം 434,889 കുട്ടികൾ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. 2024-ന്റെ ആദ്യ പാദത്തിൽ 118,586 കുട്ടികളും കൗണ്ടർ പ്രയോജനപ്പെടുത്തി. ദുബായ് വിമാനത്താവളങ്ങളെ ലോകത്തിലെ ഏറ്റവും മികച്ചതാക്കാനുള്ള ദുബായുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകൾ. കുട്ടികൾക്ക് സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുന്നതിനായി നിരന്തരം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു.ദുബായ് വിമാനത്താവളം കുട്ടികളുടെ യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പുതിയ വഴികൾ തേടുകയാണ്. ഈ കൗണ്ടറുകൾ അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകാൻ വിമാനത്താവളം പദ്ധതിയിടുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

