ദുബായിൽ കൊല്ലപ്പെട്ട ആനി മോൾ ഗിൾഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം ദുബായ് കറാമയിൽ വെച്ച് കൊല്ലപ്പെട്ട തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് രാത്രി 10:20 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

ഈ കഴിഞ്ഞ മെയ് നാലാം തീയ്യതിയാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്. യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗങ്ങളായ നിഹാസ് ഹാഷിം, ലോയി അബ്ദുൽ അസീസ്, ഇൻകാസ് യൂത്ത് വിംഗ് എക്സിക്യൂട്ടീവ് ഭാരവാഹി ശ്യാം, ഇൻകാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചത്.

26 വയസുകാരിയായ ആനിമോൾ ഗിൽഡ ഒന്നര വർഷം മുൻപാണ് ഇവർ യുഎഇയിലെത്തിയത്. ക്രെഡിറ്റ് കാർഡ് സെയിൽസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനെ മരണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദുബൈ എയർപോർട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

എയർപോർട്ടിലെ എ.ഐ ക്യാമറ വഴിയാണ് യുവാവ് കുടുങ്ങിയത്. അബുദാബിയിൽ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതാകാമെന്നാണ് നിഗമനം. ആനി മോളുടെ താമസ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. പ്രതിയുടെയോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply