യുദ്ധത്താൽ ദുരിതത്തിലായ ഗാസൻ ജനതക്ക് സഹായവുമായി 400 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് യു.എ.ഇ. പട്ടിണിയുടെ വക്കിലെത്തിയ വടക്കൻ ഗാസയിലേക്കാണ് പ്രധാനമായും സഹായം എത്തിച്ചിട്ടുള്ളത്. അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ് എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 1.2ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇതിൽ ഉൾപ്പെടും. ഗാസയിലെ ദുരിതം ലഘൂകരിക്കുന്നതിലും പലസ്തീനിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യപ്പെടുന്നതിലും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമി പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക് സഹായം ലഭിക്കുന്നത് ഉറപ്പാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
256 വിമാനങ്ങൾ, 46 എയർ ഡ്രോപ്പുകൾ, 1,231 ട്രക്കുകൾ, ആറ് കപ്പലുകൾ എന്നിവയിലൂടെ യു.എ.ഇ ഇതിനകം 31,000 ടണ്ണിലധികം അടിയന്തര മാനുഷിക സാധനങ്ങൾ ഗാസയിലെത്തിച്ചിട്ടുണ്ട്. ഭക്ഷണം, ദുരിതാശ്വാസ വസ്തുക്കൾ, മെഡിക്കൽ വസ്തുക്കൾ എന്നിവയടക്കം വിതരണം ചെയ്തവയിൽ ഉൾപ്പെടും. കൂടാതെ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി നിരവധി സുസ്ഥിര ദുരിതാശ്വാസ പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്. 72,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ സ്ഥാപിച്ചു. 17,140 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള എട്ട് ബേക്കറികളിലേക്ക് മാവ് വിതരണം ചെയ്തു. പ്രതിദിനം 600,000 ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ആറ് ഉപ്പുവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

