218കോടി ദിര്‍ഹമിന്റെ ഭവന പദ്ധതിക്ക് അനുമതി നല്കി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അൽ നഹ്യാൻ. 1,502 സ്വദേശി പൗരന്മാര്ക്കായാണ് പാക്കേജ്. ഭവന വായ്പകള്‍, റെഡിമെയ്ഡ് വീടുകള്‍, താമസസ്ഥലത്തിനുള്ള ഗ്രാന്‍ഡ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. മുതിര്‍ന്ന പൗരന്മാര്, വിരമിച്ചവരും കുറഞ്ഞ വരുമാനക്കാരുമായവര്, കുടുംബനാഥന്മാര് മരിച്ച കുടുംബങ്ങള്‍ എന്നിവരെ പാക്കേജ് പ്രകാരം വായ്പാ തിരിച്ചടവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
95 സ്വദേശികള്‍ക്കായി 9.8 കോടി ദിര്‍ഹമാണ് ഇങ്ങനെ ഒഴിവാക്കുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പുതിയ പാക്കേജിന്റെ പ്രഖ്യാപനത്തോടെ 2012ല്‍ അബൂദബി ഹൗസിങ് അതോറിറ്റി സ്ഥാപിതമായ ശേഷം ഭവന സഹായമായി ചെലവഴിച്ച പണം 1490 കോടി ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞമാസം 350കോടി ദിര്‍ഹം ചെലവുവരുന്ന 1146 വില്ലകളുടെ പദ്ധതിക്ക് ശൈഖ് ഖാലിദ് അനുമതി നല്‍കിയിരുന്നു. അല്‍ റാഹ ബീച്ചിലാണ് വില്ലകള്‍ നിര്‍മിക്കുന്നത്. 2027 അവസാന പാദത്തില്‍ വില്ലകളുടെ നിര്‍മാണം പൂര്‍ത്തിയാവും. രാജ്യത്തെ സ്വദേശികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെ ഭവന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

