താറാവിനു സമാനമായ കൊക്കുകൾ, നീർനായയുടേതു പോലുള്ള ശരീരം, നാലു കാലുകളുള്ളതിൽ കോഴിയുടേത് പോലെ ചേർന്നിരിക്കുന്ന തോൽക്കാലുകൾ. ഇങ്ങനെയൊരു ജീവി ലോകത്തുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാവുമല്ലെ? എന്നാൽ ഉണ്ട്. ഈ വിരുതനാണ് പ്ലാറ്റിപ്പസ്. സ്വദേശം അങ്ങ് ഓസ്ട്രേലിയയാണ്. ഇവിടെ മാത്രമേ ഈ ജീവികളെ കാണാൻ സാധിക്കുകയുള്ളൂ. വിചിത്രമായ ലുക്കൊക്കെയുണ്ടെങ്കിലും ആള് അത്ര പ്രശ്നക്കാരനല്ല, എന്നാൽ അത്ര നിസാരക്കാരനുമല്ല.
പ്ലാറ്റിപ്പസിന്റെ കാലിൽ വിഷം അടങ്ങിയ ഒരു ചെറിയ മുള്ളുണ്ട്. മനുഷ്യരെ കൊല്ലാനൊന്നും ഈ വിഷം കൊണ്ടു കഴിയില്ലെങ്കിലും മാസങ്ങളോളം നീണ്ടു നിൽക്കുന്ന അതികഠിനമായ വേദനയുണ്ടാവും. പ്ലാറ്റിപ്പസിനെ ആദ്യമായി ഓസ്ട്രേലിയയിൽ കണ്ടെത്തിയപ്പോൾ ഇതു പക്ഷിയാണോ, മൃഗമാണോ, ഉരഗമാണോ, എന്നു പോലും തീർച്ചയാക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല. മുട്ടയിടുമെങ്കിലും സസ്തനി വിഭാഗത്തിൽ പെട്ട ഇവ വെള്ളത്തിലാണ് തീറ്റതേടുന്നത്. വെള്ളത്തിലെ പ്രാണികളെയും കൊഞ്ചിനെയും വാൽമാക്രികളെയുമൊക്കെ കഴിക്കുന്ന ഇവർ ഒപ്പം കുറച്ച് കല്ലുകളും അകത്താക്കും. പല്ലില്ലാത്ത ജീവിയായതിനാൽ ഭക്ഷണം അരച്ചെടുക്കാനാണ് കല്ലുകൾ. ഒറ്റത്തവണ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഇവ ഭക്ഷിക്കുമെന്നാണ് പറയപ്പെടുന്നത്. സ്രാവുകളെ പോലെ ഇലക്ട്രിക് സിഗ്നലുകൾ ഉപയോഗിച്ചാണ് പ്ലാറ്റിപ്പസ് ഇര തേടുന്നത്. എന്തായലും ആള് മൊത്തത്തിൽ വ്യത്യസ്ഥനാണ് എന്നു തന്നെ പറയാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

