ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫിനെ ജനിതക എഞ്ചിനീയറിങ്ങിലൂടെ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചു. ടെക്‌സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഈ ശാസ്ത്രനേട്ടം കൈവരിച്ചത്. റോമുലസ്, റെമസ് എന്നാണ് ഈ ആൺ ചെന്നായ്ക്കൾക്ക് പേര് നൽകിയിരിക്കുന്നത്.

ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം പുരാതന ഡിഎൻഎ, ക്ലോണിങ്, ജീൻ എഡിറ്റിങ് എന്നിവ ഉപയോഗിച്ചാണ് ചെന്നായ കുഞ്ഞുങ്ങളെ കൊളോസൽ ബയോസയൻസസ് കമ്പനി പറഞ്ഞു. എച്ച്ബിഒ പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസ്’ ആണ് ഡയർ ചെന്നായയെ ജനപ്രിയമാക്കിയത്. ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ വിഹരിച്ചിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. ഇപ്പോഴുള്ള ഗ്രേ വൂൾഫിനേക്കാൾ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.

നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണകാമറകളും ഇവയെ നിരീക്ഷിച്ചുവരികയാണ്. സാധാരണ നായ്കുട്ടികൾ മനുഷ്യരെ കാണുമ്പോൾ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിൻവാങ്ങി നിൽക്കുകയാണ് ചെയ്യുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

