ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ് വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പുതിയ ആരോപണവുമായി ബിബിസി. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയിലെ 9 ദിവസത്തെ ഇടവേളയില്‍ ഇംഗ്ലണ്ട് താരങ്ങൾ 6 ദിവസവും ഹോട്ടലില്‍ മദ്യപാനത്തിലായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ടെസ്റ്റ് അവസാനിച്ച ഡിസംബര്‍ 7 മുതല്‍ മൂന്നാം ടെസ്റ്റ് തുടങ്ങിയ ഡിസംബര്‍ 17വരെ 9 ദിവസത്തെ ഇടവേളയായിരുന്നു കളിക്കാര്‍ക്കുണ്ടായിരുന്നത്. ക്യൂന്‍സ്‌ലാന്‍ഡിലെ നൂസ ബിച്ച് റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളിലെ നാലു രാത്രികളിലും ഇംഗ്ലണ്ട് താരങ്ങള്‍ ചെലവഴിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ടീമില ചില താരങ്ങൾ ബ്രിസ്ബേനിലെ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കുശേഷം രണ്ട് ദിവസം തുടര്‍ച്ചയായി മദ്യപിക്കുകയായിരുന്നുവെന്നും ഇതിനുശേഷം നൂസ റിസോര്‍ട്ടിലെത്തിയശേഷം നാലു ദിവസത്തോളം മദ്യപാനം തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂസ റിസോര്‍ട്ടിന് സമീപത്തുളള റോഡരികില്‍ പോലും ഇരുന്ന് താരങ്ങള്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇംഗ്ലണ്ട് താരങ്ങള്‍ ഇടവേളയെടുത്തതിനെ ടീം മാനേജര്‍ റോബ് കീ ന്യായീകരിച്ചെങ്കിലും കളിക്കാരുടെ മദ്യപാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കി.കളിക്കാര്‍ അമിതമായി മദ്യപിച്ചുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും അന്വേഷിക്കുമെന്നും വ്യക്തിപരമായി താന്‍ മദ്യപിക്കാറില്ലെന്നും ടീം അംഗങ്ങള്‍ അമിതമായി മദ്യപിക്കുന്നത് ഒരു രാജ്യാന്തര ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ശരിയായ കാര്യമായി തോന്നുന്നില്ലെന്നും റോബ് കീ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

