14-ാം ഏകദിന സെഞ്ചുറി; റെക്കോര്‍ഡിട്ട് സ്മൃതി മന്ദാന

ഐസിസി വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയെ തേടി റെക്കോര്‍ഡ്. നിര്‍ണായക മത്സരത്തില്‍ 95 പന്തില്‍ 109 റണ്‍സ് നേടിയാണ് മന്ദാന പുറത്തായത്. നാല് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിംഗ്‌സ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. 15 സെഞ്ചുറികളുള്ള ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13), ഇംഗ്ലണ്ടിന്റെ താമി ബ്യൂമോണ്ട് (12), നതാലി സ്‌കിവര്‍ ബ്രന്റ് (10) എന്നിവരണ് മന്ദാനയ്ക്ക് പിറകിലുള്ളത്. പ്രതിക റാവലിനൊപ്പമുള്ള കൂട്ടുകെട്ട് മറ്റൊരു റെക്കോര്‍ഡ് ബുക്കില്‍ കൂടി ഇടം പിടിച്ചു. രണ്ട് തവണ 200ലധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്ന സഖ്യമായിരിക്കുകയാണ് ഇരുവരും.

മന്ദാനയ്ക്ക് പുറമെ പ്രതികയും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 111 റണ്‍സുമായി പ്രതിക ഇപ്പോഴും ക്രീസിലുണ്ട്. കരിയറിലെ രണ്ടാം ഏകദിന സെഞ്ചുറിയാണിത്. 13 ബൗണ്ടറികളാണ് താരം നേടിയത്. 122 പന്തുകളില്‍ നിന്നാണ് സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍ ഇന്ത്യ 40 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. ജമീമ റോഡ്രിഗസ് (17) പ്രതികയ്ക്ക് കൂട്ടായി ക്രീസിലുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply