ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജൂണിൽ നടക്കാനിരിക്കെ ഇന്ത്യൻ ടീമിന് നിരാശയുടെ വാർത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇത്തവണ ലോകകപ്പിൽ കളിക്കാനാവില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. മാർച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
2023 ൽ ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ഷമി. ഏഴു കളിയിൽ നിന്ന് 24 വിക്കറ്റ് നേടിയ താരം പിന്നീട് കാൽക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടി. പിന്നാലെ ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ലണ്ടനിലെ ചികിത്സയ്ക്കുശേഷം ഷമി ഇന്ത്യയിൽ തിരിച്ചെത്തിയെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ജയ് ഷാ പറഞ്ഞു. 2024 സെപ്റ്റംബറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

