വിരാട് കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഞാനല്ല; സൗരവ് ഗാംഗുലി

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോൾ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നിൽ ഗാംഗുലിക്ക് വലിയ പങ്കുണ്ടെന്ന തരത്തിൽ അന്ന് പല റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദാദ.

കോലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിൽ ഏകദിനത്തിൽനിന്നും മാറണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലി സമ്മതിച്ചു. ”ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പലതവണ ഞാനിത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് (കോലി) ടി20 ടീമിനെ നയിക്കാൻ താത്പര്യമില്ലായിരുന്നു. അദ്ദേഹം ആ തീരുമാനമെടുത്തപ്പോൾ ടി20-യിൽ താത്പര്യമില്ലെങ്കിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽനിന്ന് മുഴുവനായി മാറുന്നതായിരിക്കും നല്ലതെന്ന് ഞാൻ പറഞ്ഞു. ഒരു വൈറ്റ് ബോൾ ക്യാപ്റ്റനും ഒരു റെഡ് ബോൾ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നായിരുന്നു എന്റെ നിലപാട്.” – ഗാംഗുലി പറഞ്ഞു.

2021-ൽ ദുബായിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു പിന്നാലെയാണ് കോലി ടി20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. തുടർന്ന് അധികം വൈകാതെ അടുത്ത ഏകദിന പരമ്പരയ്ക്കുള്ള ക്യാപ്റ്റനായി രോഹിത് ശർമയെ ബിസിസിഐ തിരഞ്ഞെടുത്തു. ഇതോടെ കോലി ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിയുകയായിരുന്നു.

മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും അതിനാൽ ക്യാപ്റ്റൻ പദവി ഏറ്റെടുക്കാൻ താൻ രോഹിത്തിനെ നിർബന്ധിച്ചിരുന്നുവെന്നും ഗാംഗുലി വെളിപ്പെടുത്തി. ”മൂന്ന് ഫോർമാറ്റിലും നയിക്കാൻ താത്പര്യമില്ലാത്തതിനാലാണ് ഞാൻ രോഹിത്തിനെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ അൽപം നിർബന്ധിച്ചത്. അതിനാൽ അതിൽ എനിക്ക് ചെറിയ പങ്കുണ്ട്. പക്ഷേ ആരു ഭരിച്ചാലും അത് കളിക്കാരാണ് കളത്തിൽ പ്രകടനം നടത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മയ്ക്ക് വേണ്ടിയാണ് എന്നെ പ്രസിഡന്റാക്കിയത്. ഇത് അതിന്റെ ചെറിയ ഭാഗമാണ്.” – ഗാംഗുലി കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply