വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്. വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമാണ് ദില്ലി ടെസ്റ്റിലെ ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യയും എത്തിയത്.
2002 മുതല്‍ 2025വരെ വിന്‍ഡീസിനെതിരെ കളിച്ച 10 ടെസ്റ്റ് പരമ്പരകളും ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പം എത്തിയത്. 1998-2024 കാലയളവിലാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ തോല്‍വിയറിയാതെ 10 പരമ്പരകൾ ജയിച്ചത്. 2000 മുതല്‍ 2022വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയ വിന്‍ഡീസിനെതിരെ തോല്‍വിയറിയാതെ 9 പരമ്പരകള്‍ ജയിച്ചിരുന്നു. ഇന്ത്യയില്‍ വിന്‍ഡീസ് തോല്‍ക്കുന്ന തുടര്‍ച്ചയായ ആറാം ടെസ്റ്റാണിത്. വെസ്റ്റ് ഇന്‍ഡിസിന്‍റെ നിലവിലെ പരിശീലകനായ ഡാരന്‍ സമി 2013ല്‍ ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യയില്‍ തോറ്റു തുടങ്ങിയ ശേഷം പിന്നീട് ഒരു മത്സരത്തില്‍ സമനില നേടാന്‍ പോലും വിന്‍ഡീസിനായിട്ടില്ല.
വിന്‍ഡീസിനെതിരായ ജയത്തോടെ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. എതിരാളികൾക്കെതിരെ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 27-ാം ടെസ്റ്റിലാണ് ഇന്ത്യ തോല്‍ക്കാതിരുന്നത്. 1930 മുതല്‍ 1975വരെ ന്യൂിസലന്‍ഡിനെതിരെ തോല്‍വിയറിയാതെ 47 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ടിന്‍റെ പേരിലാണ് ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ കളിച്ചതിന്‍റെ റെക്കോര്‍ഡ്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകനായി ചുമതലയേറ്റ ഗില്‍ അഞ്ച് മത്സര പരമ്പര 2-2 സമനിലയാക്കിയിരുന്നു. ഗില്ലിന് കീഴില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

