അമേരിക്കയില്‍ മെസി കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. 72-ാം മിനിറ്റില്‍ വലങ്കാലന്‍ ഷോട്ടിലൂടെ തന്‍റെ രണ്ടാം ഗോളും മയാമിയുടെ വിജയവും മെസി ഉറപ്പിച്ചു. മത്സരത്തിന്‍റെ 57-ാം മിനിറ്റില്‍ ഒര്‍ലാന്‍ഡോ താരം മൗറീഷ്യോ പെര്യയേരയുമായി കൂട്ടിയിടിച്ച് വീണ മെസിക്ക് പരുക്കേറ്റിരുന്നു.
ഇന്റർ മയാമി ജേഴ്സിയിൽ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മെസി അഞ്ച് ഗോളുകളാണ് നേടിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മയാമിക്കായി രണ്ട് ഗോള്‍ വീതം മെസി നേടി. മയാമി താരങ്ങളായ ജോസഫ് മാര്‍ട്ടിനെസുമായും റോബര്‍ട്ട് ടെയ്‌ലറുമായും മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ മെസിക്ക് കഴിയുന്നത് മയാമിക്ക് വരും മത്സരങ്ങളിലും ഗുണകരമാകുമെന്നാണ് കരുതുന്നത്. ലീഗ്സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്ച ഡാളസ് എഫ് സിയുമായാണ് മയാമിയുടെ അടുത്ത മത്സരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

