മുഹമ്മദ് റിസ്‌വാനെ പാക്കിസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റനാക്കി ; പരിശീലക സ്ഥാനം രാജിവച്ച് ഗാരി കിർസ്റ്റൻ

പാകിസ്ഥാന്‍ ഏകദിന, ടി20 ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്‍സ്റ്റൻ. പാക് വൈറ്റ് ബോള്‍ ടീമിന്‍റെ നായകനായി മുഹമ്മദ് റിസ്‌വാനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ട് വര്‍ഷ കാലാവധിയുള്ള കിര്‍സ്റ്റന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.ടെസ്റ്റ് ടീം പരിശീലകനായ ജേസണ്‍ ഗില്ലെസ്പിയെ വൈറ്റ് ബോള്‍ ടീമിന്‍റെ കൂടി പരിശീലകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു.

ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടാണ് കിര്‍സ്റ്റന്‍റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടെസ്റ്റ് പരമ്പരക്കിടെ മത്സരദിവസങ്ങളില്‍ ടീമിന്‍റെ തന്ത്രങ്ങള്‍ മെനയുക മാത്രമാണ് തന്‍റെ ഉത്തരവാദിത്തമെന്ന് ജേസണ്‍ ഗില്ലെസ്പിയും വ്യക്തമാക്കിയിരുന്നു. മുഹമ്മദ് റിസ്‌വാനെ പാക് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്ന് കിര്‍സ്റ്റന് പരാതിയുണ്ടായിരുന്നു. പാകിസ്ഥാനിലുണ്ടായിട്ടും പത്രസമ്മേളനത്തിലൂടെയാണ് താനീ വിവരം അറിയുന്നതെന്നും കിര്‍സ്റ്റന്‍ തന്‍റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോറ്റശേഷം പാക് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചിരുന്നു. അക്വിബ് ജാവേദ്, മുന്‍ അമ്പയര്‍ കൂടിയായ അലീം ദാര്‍, അസ്ഹര്‍ അലി, ആസാജ് ഷഫീഖ്, ഹസന്‍ ചീമ എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റിയിലെടുത്തത്. ടീം സെലക്ഷന്‍ പൂര്‍ണമായും ഇവരുടെ ചുമതലയാണെന്നും പരിശീലകര്‍ക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമന്‍റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റൻ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററും ബാറ്റിംഗ് പരിശീലകനുമായിരിക്കെയാണ് ഈ വര്‍ഷം ഏപ്രിലില്‍ പാക് വൈറ്റ് ബോള്‍ ടീം പരിശീലകനായി പോയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ടീം ഡയറക്ടറായിരുന്ന മിക്കി ആര്‍തറെ ഒഴിവാക്കിയിരുന്നു. പിന്നീട് മുന്‍ താരം മുഹമ്മദ് ഹഫീസാണ് പാകിസ്ഥാന്‍റെ ടീം ഡയറക്ടറായത്. എന്നാല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും പാക് ടീം ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹഫീസിനെ പുറത്താക്കി. ഓസ്ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറായ ഷെയ്ന്‍ വാട്സണെ പരിശീലകനായി നിയമിക്കാന്‍ ധാരണയായെങ്കിലും അവസാന നിമിഷം വാട്സണ്‍ പിന്‍മാറിയതോടെയാണ് കിര്‍സ്റ്റനെ പരിശീലകനാക്കിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply