മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും കേരളത്തിന് നാണംകെട്ട തോല്‍വി. ആസമിനെതിരെ കേരളം അഞ്ച് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ആസം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പ്രദ്യുന്‍ സൈക്കിയ ആണ് ആസമിന്‍റെ ടോപ് സ്കോറര്‍.

102 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആസമിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റൻ ഗാദിഗാവോങ്കറെ(8) നഷ്ടമായി. ഷറഫൂദ്ദീനാണ് ആസമിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പവര്‍ പ്ലേ തീര്‍ന്നതിന് പിന്നാലെ രോഹിത് സെന്നിനെ(19) അഖില്‍ സ്കറിയ പുറത്താക്കി. എന്നാല്‍ പ്രദ്യുന്‍ സൈക്കിയയും ഡെനിഷ് ദാസും ചേര്‍ന്ന് ആസമിനെ 10 ഓവറില്‍ 50 കടത്തി സുരക്ഷിതരാക്കി. 12 റണ്‍സെടുത്ത ഡെനിഷ് ദാസിനെ അബ്ദുള്‍ ബാസിതും നിഹാര്‍ ദേക്കയെ(8), കെ എം ആസിഫും വീഴ്ത്തിയതോടെ ആസം 78-4 എന്ന സ്കോറില്‍ പതറിയെങ്കിലും കേരളത്തിന് പ്രതിരോധിക്കാനുള്ള സ്കോറില്ലായിരുന്നു. വിജയത്തിന് അടുത്ത് സാഹില്‍ ജെയിനിനെ(12) കൂടി പുറത്തായെങ്കിലും പ്രദ്യുൻ സൈക്കിയയുടെ പോരാട്ടം ആസമിനെ വിജയവര കടത്തി.

ഗ്രൂപ്പ് മത്സരങ്ങളില്‍ കേരളത്തിന്‍റെ നാലാം തോല്‍വിയാണിത്. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ അഹമ്മദ് ഇമ്രാനാണ് ഇന്ന് കേരളത്തെ നയിച്ചത്. ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ മത്സരതില്‍ ആന്ധ്രയോട് തോറ്റതോടെ കേരളം സൂപ്പര്‍ ലീഗിലെത്താതെ പുറത്തായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply