ബിസിസിഐ പെരുമാറ്റച്ചട്ടം ലംഘിച്ച് രവീന്ദ്ര ജഡേജ, അച്ചടക്ക നടപടി ഉണ്ടാകില്ല

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻറെ രണ്ടാം ദിനം ബിസിസിഐയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ടീം അംഗങ്ങളെല്ലാം മത്സരവേദിയിലേക്ക് ടീം ബസിൽ പോകണമെന്ന ബിസിസിഐ നിർദേശമാണ് ജഡേജ ലംഘിച്ചതെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷമാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐ പത്തിന പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയത്. കോച്ച് ഗൗതം ഗംഭീറിൻറെ കൂടെ നിർദേശത്തിലായിരുന്നു ഇത്.

എന്നാൽ ബർമിംഗ്ഹാം ടെസ്റ്റിനായി ടീം ബിസിൽ യാത്ര ചെയ്യാതെ മറ്റൊരു വാഹനത്തിലാണ് ജഡേജ സ്റ്റേഡിയത്തിലെത്തിയത്. രണ്ടാം ദിനത്തിലെ കളിക്കുമുമ്പ് അധിക ബാറ്റിംഗ് പരിശീലനം നടത്താനായിരുന്നു ജഡേജ നേരത്തെ സ്റ്റേഡിയത്തിലെത്തിയത്. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിൻറെ ലംഘനമാണെങ്കിലും ബാറ്റിംഗ് പരിശീലനം നടത്താനാണെന്നതിനാലും മറ്റ് ടീം അംഗങ്ങൾ എല്ലാം സ്റ്റേഡിയത്തിൽ എത്തുന്നതിന് മുമ്പെ സ്റ്റേഡിയത്തിൽ എത്തിയതിനാലും ജഡേജക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

ആദ്യ ദിനം അവസാന ഓവറുകളിൽ ഇംഗ്ലണ്ട് രണ്ടാം ന്യൂബോൾ എടുത്തതിനാൽ രണ്ടാം ദിനം തുടക്കത്തിൽ ന്യൂബോളിൽ ബാറ്റിംഗ് പരിശീലനം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് താൻ നേരത്തെ സ്റ്റേഡിയത്തിലെത്തിയതെന്ന് ജഡേജയും വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. രണ്ടാം ദിനം ലഞ്ച് വരെ ബാറ്റ് ചെയ്യാൻ തനിക്കായെന്നും ജഡേജ രണ്ടാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ എത്രസമയം ബാറ്റ് ചെയ്താലും ഒരു ബാറ്റർക്ക് ക്രീസിൽ സെറ്റായി എന്ന് ഉറപ്പിക്കാനാവില്ല, കാരണം, എപ്പോൾ വേണമെങ്കിലും പന്ത് സ്വിംഗ് ചെയ്ത് നിങ്ങൾ ക്യാച്ച് ഔട്ടാകുകയോ ബൗൾഡ് ആകുകയോ ചെയ്യാം. അതുകൊണ്ട് തന്നെ തുടക്കത്തിൽ ന്യൂബോൾ നേരിടാനുള്ള പരിശീലനത്തിനായാണ് മറ്റ് ടീം അംഗങ്ങൾ എത്തും മുമ്പെ സ്റ്റേഡിയത്തിലെത്തിയതെന്നും ജഡേജ പറഞ്ഞു. 137 പന്തിൽ 89 റൺസെടുത്ത ജഡേജ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമൊത്ത് 200 രൺസ് കൂട്ടുകെട്ടുയർത്തിയശേഷമാണ് മടങ്ങിയത്. ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ സമ്മാനിക്കുന്നതിൽ ഇരുവരുടെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നിർണായകമായത്.

Leave a Reply