ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര റാഞ്ചി ഇന്ത്യ. നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം പിടിച്ചെടുത്തതോടെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ സീരിസ് 3-1ന് സ്വന്തമാക്കിയത്. റാഞ്ചി ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ആതിഥേയർ വീരോചിത തിരിച്ചുവരവ് നടത്തിയത്. ഒന്നാം ഇന്നിങ്‌സിൽ അർധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ പുറത്താകാതെ 39 റൺസും നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലാണ് മാൻഓഫ്ദി മാച്ച് . യുവതാരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്.
ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യം നാലാം ദിനം രണ്ടാം സെഷനിൽ തന്നെ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗില്ലും ധ്രുവ് ജുറേലും ചേർന്ന പിരിയാത്ത കൂട്ടുകെട്ടാണ് അനായാസ വിജയം സമ്മാനിച്ചത്. 55 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്‌കോറർ. സ്‌കോർ: ഇന്ത്യ: 307, 145-5, ഇംഗ്ലണ്ട് 353, 145.
രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച നീലപടക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 37ൽ നിൽക്കെ ജോ റൂട്ടാണ് സന്ദർശകർക്ക് ആദ്യബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ മറുവശത്ത് മികച്ച നിലയിൽ ബാറ്റ് ചെയ്ത ഹിറ്റ്മാൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. 55ൽ നിൽക്കെ ഇന്ത്യൻ ക്യാപ്റ്റനെ ടോം ഹാർട്‌ലി മടക്കിയയച്ചു. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാർ പൂജ്യത്തിനും രവീന്ദ്ര ജഡേജ നാല് റൺസെടുത്തും പുറത്തായി. കഴിഞ്ഞ ടെസ്റ്റിലെ ഹീറോ സർഫറാസ് ഖാനും പൂജ്യത്തിന് മടങ്ങി. ഇതോടെ ഇന്ത്യ ഒരുഘട്ടത്തിൽ അപകടം മണത്തു. എന്നാൽ ശുഭ്മാൻ ഗിൽ-ധ്രുവ് ജുറേൽ കൂട്ടുകെട്ട് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു. ഇംഗ്ലണ്ടിനായി ഷുഐബ് മാലിക് മൂന്ന് വിക്കറ്റ് നേടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

