ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം

ദേശീയ സീനിയര്‍ വനിതാ ടി20 ടൂര്‍ണ്ണമെന്റില്‍ ഗുജറാത്തിനെ തോല്‍പിച്ച് കേരളം. നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ സിമ്രാനും അര്‍ഷിയ ധരിവാളും ചേര്‍ന്ന് ഗുജറാത്തിന് മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 56 റണ്‍സ് പിറന്നു. എന്നാല്‍ വെറും ഒമ്പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ വീണത് ഗുജറാത്തിന് തിരിച്ചടിയായി. ഇതില്‍ മൂന്ന് വിക്കറ്റുകളും നേടി കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കിയത് എസ് ആശയാണ്. 46 റണ്‍സുമായി ആര്‍ഷിയ ധരിവാല്‍ ചെറുത്തു നിന്നെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഗുജറാത്തിന്റെ ഇന്നിങ്‌സ് 100 റണ്‍സില്‍ അവസാനിച്ചു. ഗുജറാത്തിന് വേണ്ടി സിമ്രാന്‍ 30 റണ്‍സെടുത്തു.കേരളത്തിന് വേണ്ടി എസ് ആശ മൂന്നും ടി ഷാനി, സലോനി ഡങ്കോരെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയയും ഷാനിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സ് നേടി. ഷാനി 11 റണ്‍സുമായി മടങ്ങിയെങ്കിലും 31 റണ്‍സ് വീതം നേടിയ അക്ഷയയുടേയും ദൃശ്യയുടെയും ഇന്നിങ്‌സുകള്‍ കേരളത്തിന് കരുത്തായി. വിജയത്തിനരികെ ദൃശ്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 20 പന്തുകള്‍ ബാക്കി നില്‌ക്കെ കേരളം അനായാസം ലക്ഷ്യത്തിലെത്തി. ഗുജറാത്തിന് വേണ്ടി പുഷ്ടി നഡ്കര്‍ണി നാല് വിക്കറ്റ് വീഴ്ത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply