വെടിക്കെട്ട് ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെയും ഓപ്പണര്‍ റയാൻ റിക്കിൾട്ടനേയും ഒഴിവാക്കി ടി20 ലോകകപ്പിനുളള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റബ്സിന് പകരം ജേസൺ സ്മിത്തിനെ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ 15 അംഗ ടീമിൽ ഉൾപ്പെടുത്തി. എയ്ഡൻ മാർക്രമാണ് പതിനഞ്ചംഗ ടീമിന്റെ ക്യാപ്റ്റൻ.
പരിക്കിൽ നിന്ന് മുക്തനായ കാഗിസോ റബാഡ ടീമിൽ തിരിച്ചെത്തി. ക്വിന്‍റൺ ഡി കോക്ക്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, ലുംഗി എൻഗിഡി, കേശവ് മഹാരാജ്, ആന്‍റിച്ച് നോർക്യ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച റീസ ഹെന്‍ഡ്രിക്കസ്, ഒട്ട്‌നീല്‍ ബാര്‍ട്‌മാന്‍, ലൂതോ സിംപാല എന്നിവരെയും ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, ക്വോന മഫാക്ക, ജേസണ്‍ സ്മിത്ത് എന്നിവര്‍ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. കഴിഞ്ഞ ടി 20 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ദക്ഷിണാഫ്രിക്ക രോഹിത് ശര്‍മ നയിച്ച ഇന്ത്യൻ ടീമിനോടാണ് അടിയറവ് പറഞ്ഞത്. ഇത്തവണ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. ഫെബ്രുവരി ഒമ്പതിന് കാനഡക്കെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

