ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി

സൗദി പ്രോ ലീഗ് മത്സരത്തിനിടെ ഗാലറിയില്‍നിന്നുള്ള ‘മെസ്സി മെസ്സി’ വിളികളോട് മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് അല്‍ നസര്‍ താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതോടെ ഇന്ന് അല്‍ ഹസ്മിനെതിരെയുള്ള മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും.

വിലക്കിന് പുറമെ പിഴയടക്കാനും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശമുണ്ട്. ഫെഡറേഷന് 10,000 സൗദി റിയാലും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ശബാബിന് 20,000 സൗദി റിയാലും പിഴ നല്‍കണം. കൂടാതെ തീരുമാനം അന്തിമമാണെന്നും ഇതിനെതിരേ ഇനി പരാതിയുമായി വരാനാവില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട ചെലവ് നികത്തുന്നതിനാണ് പിഴ.

കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. അല്‍ ശബാബിനെതിരേ ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ 3-2ന് വിജയിച്ചിരുന്നു. പിന്നാലെ ഗാലറിയില്‍നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് നേരെ ‘മെസ്സി മെസ്സി’ വിളികളുണ്ടായി. ഇതില്‍ പ്രകോപിതനായ താരം അവര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ വിവാദമാവുകയും ക്രിസ്റ്റിയാനോയുടെ പ്രവൃത്തി അശ്ലീലം നിറഞ്ഞതാണെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെയാണ് നടപടിയുണ്ടായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply