എഫ് സി ഗോവയ്ക്കെതിരായ എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്ര്‍ ഇന്ന് ഇന്ത്യയിലെത്തും. അല്‍ നസ്‍ര്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കാൻ എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് എഫ് സി ഗോവ, സൗദി ക്ലബായ അൽ നസ്റിനോട് ആവശ്യപ്പെട്ടെങ്കിലും താരം ഇത് നിരസിച്ചുവെന്നാണ് റിപ്പോർട്ട്.
ടീം ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഇന്ന് വൈകിട്ടാണ് അൽ നസ്ർ ടീം ഗോവയിൽ എത്തുക. അല്‍ നസ്റുമായുള്ള കരാറില്‍ സൗദിക്ക് പുറത്തുള്ള മത്സരങ്ങളില്‍ കളിക്കണോ എന്ന കാര്യത്തില്‍ റൊണാള്‍ഡോക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നുണ്ടെന്നാണ് സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന റൊണാള്‍ഡോ പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സൗദിക്ക് പുറത്ത് കളിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഴ്ച ഹംഗറിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമായി റെക്കോര്‍ഡിട്ടിരുന്നു. പിന്നാലെ സൗദി പ്രോ ലീഗിലും അല്‍ നസ്റിനായി റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിക്ക് മുമ്പ് റൊണാള്‍ഡോ എത്തുമെന്ന അരാധകര്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു. അതേസമയം സൂപ്പര്‍ താരങ്ങളായ സാദിയോ മാനേ, കിംഗ്സിലി കോമാൻ, യാവോ ഫെലിക്സ് തുടങ്ങിയ സൂപ്പർ താരങ്ങൾ സൗദി ടീമിലുണ്ട്. ബുധനാഴ്ചയാണ് എഫ് സി ഗോവ, അൽ നസ്ർ മത്സരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

